തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യനിർമിത പ്രളയമാണെന്ന് ആദ്യം പറഞ്ഞത് താനാണെന്നും അത് ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി തന്നെ റിപ്പോർട്ട് കൊടുത്തിട്ടുള്ളതുമാണെന്ന് കോണ്ഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല.
ഈ വിഷയത്തിൽ അന്നുമുതൽ ഏറ്റവും കൂടുതൽ നിയമസഭയ്ക്കകത്തും പ്രതികരിച്ച ഒരാൾ താനാണ്. ഹൈക്കോടതി ഒരു അമികസ് ക്യൂറിയെ വച്ചു. അമികസ് ക്യൂറിയുടെ റിപ്പോർട്ടിലും അതു വ്യക്തമായി പറയുന്നുണ്ട്.
കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ ഉത്തരവാദിത്വം പിണറായി വിജയൻ സർക്കാരിനാണ്. അത് ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നുവിട്ടാൽ പിന്നെ പ്രളയമല്ലാതെ എന്താണ് ഉണ്ടാകുകയെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, ഈ വിഷയത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തു വന്നതോടെ സ്വകാര്യസ്ഥാപനത്തിനുവേണ്ടി കൂടിയാണു അന്നത്തെ പിണറായി സർക്കാർ കേരളത്തിൽ പ്രളയം സൃഷ്ടിച്ചതെന്നത് അദ്ഭു തപ്പെടുത്തുന്നതാണ്.
54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാകുകയും 433 പേർ മരിക്കുകയും ചെയ്ത ദുരന്തം അന്നത്തെ ഇടതു സർക്കാരിന്റെ സൃഷ്ടിയായിരുന്നു.
യുഡിഎഫ് സർക്കാർ വന്നാൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.